"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 15,713

മുജാഹിദ്കള്‍ക്കും ജമാഅത്ത്കാര്‍ക്കും മറുപടി

ഖുര്‍ആനിക പ്രസ്ഥാനത്തെ തകര്‍ക്കാന്‍

നമ്മുടെ പണ്ഡിതന്മാര്‍ ചെയ്ത "സേവനങ്ങള്‍ '...!

1. ഖുര്‍ആനികാദര്‍ശപ്രചരണത്തിന്ന് വേണ്ടി 1984ല്‍ "അല്‍-ബുര്‍ഹാന്‍'' എന്നപേരില്‍ ഞാനൊരു മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ചേകനൂര്‍ മൌലവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുജാഹിദുകളാരും യാതൊരു സഹായവും ചെയ്തുകൊടുക്കരുതെന്ന് വിലക്കി കൊണ്ട് നദ്വത്ത് സെക്രട്ടറി കെ.പി. മുഹമ്മദ് മൌലവി നദ്വത്തിന്റെ ഏതാനും ശാഖകളിലേക്ക് ഒരു സര്‍ക്കുലര്‍ അയക്കുകയുണ്ടായി. പക്ഷേ, യഥാര്‍ത്ഥ മുജാഹിദുകളെല്ലാം ആ സര്‍ക്കുലര്‍ ചവറ്റുകൊട്ടയിലിട്ടെന്നുമാത്രം. ഇത് കെ.പി.ക്ക് ഇന്നും നിഷേധിക്കാന്‍ സാധ്യമല്ല.

2. അബൂഹുറയ്റ നുണയനാണെന്നു തെളിയിക്കുന്ന മൂന്നു ലേഖനങ്ങള്‍ അല്‍-ബുര്‍ഹാനില്‍ ഞാന്‍ എഴുതിയപ്പോഴേക്കും ഇവിടത്തെ മൂന്ന് പണ്ഡിതസംഘടനകളും (നദ്വത്ത്, ജമാഅത്ത് ഇസ്ലാമി ,സമസ്ത) എനിക്കെതിരില്‍ "അബൂഹുറയ്റ'' എന്നപേരില്‍ മൂന്ന് ഗ്രന്ഥങ്ങള്‍ പുറത്തിറക്കി. അബൂഹുറയ്റഃ നല്ലവനാണെന്ന് തെളിയിക്കാന്‍വേണ്ടി അങ്ങനെ ഓരോ ഗ്രന്ഥം തയ്യാറാക്കേണ്ട ഗതികേട് അതിന്ന് മുമ്പൊരിക്കലും അവര്‍ക്കുണ്ടായിട്ടില്ല. എന്റെ ചെറിയ മൂന്ന് ലേഖനങ്ങള്‍ കൊണ്ടുതന്നെ അബൂഹുറയ്റ തനിപൊള്ളനാണെന്ന് തെളിയുമെന്നുകണ്ടപ്പോഴാണ് മക്കാമദീനയില്‍ നിന്ന് പോലും ഗ്രന്ഥങ്ങള്‍ വരുത്തി കൊണ്ട് അബൂഹുറയ്റയെ നല്ലപിള്ളയാക്കി അവതരിപ്പിക്കാന്‍വേണ്ടി പ്രസ്തുത മൂന്ന് ഗ്രന്ഥങ്ങള്‍ അവര്‍ തയ്യാറാക്കിയത്. പക്ഷേ, ആ മൂന്ന് ഗ്രന്ഥങ്ങള്‍ക്കും ചുട്ടമറുപടിയായിക്കൊണ്ടും അബൂഹുറയ്റ ഒരു നുണയന്‍ മാത്രമല്ലെന്നും തനി ജൂതമുനാഫിഖാണെന്നും ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ശക്തിയായി തെളിയിച്ചുകൊണ്ടും 'അബൂഹുറയ്റയുടെ തനിനിറം' എന്നപേരില്‍ ഞാനൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെ അവര്‍ ആയുധം വെച്ച് കീഴടങ്ങുകയാണുണ്ടായത് ആ മൂന്ന് ഗ്രൂപ്പിന്റെയും വായ അതൊടെ മൂടിക്കെട്ടി എന്റെ ആ തെളിവുകള്‍ക്കൊന്നിന്നും പിന്നെ ഒരു മറിപടിയും ഇന്നേവരെ അവര്‍ എഴുതിയിട്ടില്ല !

3. ഖുര്‍ആനില്‍ നമസ്ക്കാരം മൂന്നുമാത്രമേയുള്ളൂവെന്നും നിലവിലുള്ള നമസ്ക്കാരത്തില്‍ 30 ജൂതായിസങ്ങളുണ്ടെന്നും ഖുര്‍ആനിന്റെ വെളിച്ചത്തില്‍ ശക്തിയായി സമര്‍ത്ഥിച്ചുകൊണ്ട് രണ്ടാമതായി നമസ്ക്കാരമെന്ന ഗ്രന്ഥം ഞാനിറക്കുകയും അതിന്ന് മറുപടി എഴുതാന്‍ മൂന്ന് ഗ്രൂപ്പിനെയും സി.എന്‍. അഹ്മദ് മൌലവിയേയും റജിസ്റര്‍കത്ത്, നോട്ടീസ്, പത്രപ്രസ്താവന എന്നിവകളിലൂടെ നിരന്തരം നിര്‍ബ്ബന്ധിക്കുകയും ചെയ്തപ്പോള്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് , ഒ അബ്ദുറഹ്മാന്‍ തുടങ്ങിയ ജമാഅത്ത് മൌലവിമാരും സി.എന്‍. മൌലവിയും കൂടി എനിക്കെതിരില്‍ ഒരു മറുപടി എഴുതുകയുണ്ടായി. നമസ്ക്കാരത്തിലെ 30 ജൂതായിസങ്ങള്‍ക്കൊന്നിന്നും ഒരു മറുപടിയും പറയാതെ, നമസ്ക്കാരം അഞ്ചുണ്ടെന്ന് സ്ഥാപിക്കാന്‍ മാത്രമാണ് ആ മറുപടിയില്‍ അവര്‍ ശ്രമം നടത്തിയത്. പക്ഷേ, അവരതില്‍ അഞ്ചായത്ത് പുഴ്ത്തി വെച്ചതടക്കം 25 വഞ്ചനകള്‍ ചെയ്തിട്ടുണ്ടെന്ന് അക്കമിട്ട് വിവരിച്ചുകൊണ്ടൊരു ഖണ്ഡനം ഞാന്‍ പ്രസിദ്ധീകരിച്ചിട്ടും സി.എന്‍. മൌലവിയോ ജമാഅത്ത് ( ഒ.അബ്ദുറഹ് മാന്‍ ,ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയ ) മൌലവിമാരോ ഇപ്പോള്‍ ഒരക്ഷരം ഉരിയാടുന്നില്ല. ഖുര്‍ആന്‍കൊണ്ടഞ്ച് നേരമുണ്ടാക്കാമെന്ന അവരുടെ വ്യാമോഹം അതോടെ കുഴിച്ചുമൂടപ്പെട്ടിരിക്കയാണ്.

4. സി.എന്‍. മൌലവിയും ജമാഅത്തിലെ ചോട്ടാ മൌലവിമാരും 5 നേരത്തിന്റെ കാര്യത്തില്‍ പറ്റെ വഷളായത് കണ്ടപ്പോഴാണ് ജമാഅത്തിന്റെ അമീര്‍ കെ.സി. അബ്ദുല്ല മൌലവി 5 നേരം തെളിയിക്കാന്‍ വേണ്ടി പുതുതായി രംഗത്ത് വന്നത്. എന്നിട്ടദ്ദേഹം ചെയ്ത പണി എന്തെന്നല്ലേ? മിഅ്റാജ് എന്ന കള്ളക്കഥയില്‍ ഒരു പുതിയ നുണയും കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് മിഅ്റാജിന്റെ രാത്രിയില്‍ 7-ാനാകാശത്തിന്റെ അപ്പുറത്ത് വെച്ച് അല്ലാഹു നേരിട്ട് 5നേരം ഫര്‍സാക്കി എന്ന ഒരു വമ്പന്‍ നുണ പ്രബോധനത്തിലങ്ങ് പ്രസിദ്ധീകരിച്ചു...!
ഉടനെ അങ്ങനെയൊരു ഹദീസ് ലോകത്തിലെ ഒറ്റ ഹദീസ് ഗ്രന്ഥത്തിലും കാണുകയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് പതിനായിരക്കണക്കിന് നോട്ടീസ് ഞാന്‍ പരസ്യപ്പെടുത്തിയെങ്കിലും ജമാഅത്തിന്റെ അമീര്‍ കെ.സി. അബ്ദുല്ല മൌലവിയോ , 'പ്രബോധനമോ' ആ തെറ്റ് (മുസ്ളിംകളെ മുഴുവന്‍ വഞ്ചിക്കാനായി മതപുരോഹിതന്മാര്‍ നൂറ്റാണ്ടുകളായി കെട്ടിപ്രചരിപ്പിച്ചുപോന്ന ആ പെരും നുണ) ഇന്നേവരെ തിരുത്തുകയോ അതല്ലെങ്കില്‍ ഏതെങ്കിലും ഒരു ഹദീസ് ഗ്രന്ഥത്തിലത് കണ്ടെത്തിയിട്ടുണ്ടെന്ന് തെളിയിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഈ ദുനിയാവിലത് തെളിയിക്കാനവര്‍ക്ക് സാധ്യവുമല്ല.

5. 1987ല്‍ കോഴിക്കോട് മുഹ്യദ്ദീന്‍ പള്ളിയില്‍ ഖുത്തുബ നടത്തിയിരുന്ന ഫറൂക്ക് അറബിക്കോളേജ് ലക്ചററായ ഹമീദ് മൌലവി 'ചേകനൂര്‍ മൌലവിയോട് വിവാദത്തിന് തയ്യാറാണെന്ന്' മിമ്പറില്‍ വെച്ച് ഒരു ദിവസം ഖുത്തുബക്കിടയില്‍ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ഞാനതിന് തയ്യാറാണെന്നും അതിന്നുടനെ ദിവസം നിശ്ചയിക്കണമെന്നും കാണിച്ചുകൊണ്ട് അയാളുടെ പേരിലും മുഹ്യദ്ദീന്‍ പള്ളി കമ്മറ്റി സെക്രട്ടറിയുടെ പേരിലും ഞാന്‍ റജിസ്റര്‍ കത്തയക്കുകയും നാല് മാസം കഴിഞ്ഞിട്ടും അതിന് മറുപടി തരാതിരുന്നപ്പോള്‍ അതൊരു നോട്ടീസാക്കി മുഹ്യദ്ദീന്‍ പള്ളിയില്‍ തന്നെ ഒരു ജുമുഅ ദിവസം വിതരണം ചെയ്യിക്കുകയും ചെയ്തു. പക്ഷേ, മുഹ്യദ്ദീന്‍ പള്ളിയിലെ ഒറ്റ ഖത്തീബും പിന്നെ ഇന്നേവരെ ആ കത്തിന് മറുപടി തന്നില്ല; അവരാരും വിവാദത്തിന് തയ്യാറായതുമില്ല, പള്ളി കമ്മിറ്റിയും ആ വേദിയൊരുക്കാന്‍ ഇന്നേവരെ മുന്നോട്ട് വന്നിട്ടില്ല.

6. കോഴിക്കോട്ടെ ചില മുസ്ളിം ബുദ്ധിജീവികള്‍ 1989 ആദ്യത്തില്‍ കോഴിക്കോട് പോര്‍ട്ട്ലാന്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അഹ്മദിയ്യാ ജമാഅത്ത് പണ്ഡിതന്മാരെ അഞ്ച് നേര നമസ്ക്കാര വിഷയത്തില്‍ ഒരു വിവാദത്തിന് തയ്യാറാക്കിത്തരാമെന്നെനിക്ക് വാക്ക് തരികയുണ്ടായി. അതിന്ന് നിശ്ചയിച്ചു തന്ന തിയ്യതിക്ക് ഞാനവിടെ ചെല്ലുകയും ചെയ്തു. പക്ഷേ, അഹ്മദീ പണ്ഡിതന്മാര്‍ ഇപ്പോള്‍ വിവാദത്തിന് തയ്യാറായി വന്നിട്ടില്ലെന്നും പിന്നീടതിന്ന് തയ്യാറായി വരാമെന്നും ആ വിവരം മുന്‍കൂട്ടി അറിയിക്കാമെന്നും പറഞ്ഞുകൊണ്ട് അവര്‍ വിവാദത്തില്‍ നിന്ന് പരസ്യമായി പിന്മാറുകയാണ് ചെയ്തത്. അങ്ങനെ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ഇന്നേവരെ യാതൊരു വിവരവും അവരെന്നെ അറിയിച്ചിട്ടില്ല. കോഴിക്കോട്ടെ മദ്ധ്യസ്ഥന്മാര്‍ മുഖേന പലപ്പോഴും ഞാനവരെ ചര്‍ച്ചക്ക് നിര്‍ബന്ധിക്കാറുണ്ടെങ്കിലും അവരാരും അതിന് തയ്യാറാവുന്നുമില്ല. ജില്ലയിലെ പ്രമുഖരായ അഹ്മദികളേതാനും അന്നവിടെ സംബന്ധിച്ചിരുന്നുവെന്നിരിക്കെ അവരെല്ലാം നിര്‍ബന്ധിച്ചിട്ടും ഒറ്റ അഹ്മദീപണ്ഡിതനും 5 നേരനമസ്ക്കാരം സ്ഥാപിക്കാനായി ഒരു വിവാദം നടത്തേണ്ടതിനിന്നേവരെ തയ്യാറായിട്ടില്ലെന്ന് താല്‍പ്പര്യം.

7. ഫറോക്ക് അറബിക്കോളേജ് മുന്‍ പ്രിന്‍സിപ്പാളും മുജാഹിദ് നേതാവുമായ സി.പി. അബൂബക്കര്‍ മൌലവിയെയും അറബിക്കോളേജിലെ മറ്റു ചില ലക്ചറര്‍മാരേയും കൂട്ടി അഞ്ച് നേരനമസ്ക്കാരവാദം തെളിയിക്കാനായി ഒരു വിവാദത്തിന് തയ്യാറാക്കിത്തരാമെന്ന് ഫറൂക്കിലെ ഡോക്ടര്‍ ഇ.വി. ഉസ്മാന്‍കോയ മുതല്‍ക്കുള്ള ചില ബുദ്ധിജീവികള്‍ എന്നോട് പറയുകയും അതനുസരിച്ച് ഡോക്ടറുടെ വീട്ടില്‍ തന്നെ മൂന്ന് തവണ ഞങ്ങള്‍ ചര്‍ച്ചക്ക് സമ്മേളിക്കുകയും ചെയ്തു. പക്ഷേ, ചര്‍ച്ച ഫലപ്രദമാവണമെങ്കില്‍ മുന്‍കൂട്ടി വ്യവസ്ഥ എഴുതി ഒപ്പിടണമെന്ന് ഞാന്‍ നിര്‍ബന്ധിച്ചെങ്കിലും മൂന്ന് തവണയും കരാറെഴുതി ഒപ്പിടാന്‍ അവര്‍ കൂട്ടാക്കിയില്ല. മാത്രമല്ല, ഖു:11:114ലെ "വഅഖിമിസ്സ്വലാത്ത ത്വറഫയിന്നഹാരി'' എന്ന വാക്യത്തിന് പകലിന്റെ രണ്ടറ്റത്ത് നമസ്ക്കരിക്കണമെന്ന് അര്‍ത്ഥം പറയാന്‍ പാടില്ലെന്നും രണ്ട് ഭാഗത്ത് എന്നേ അവിടെ അര്‍ത്ഥമാക്കാവൂ എന്നും സി.പി.യും കൂട്ടുകാരും വാദിക്കുകയും ചെയ്തു. (നമസ്ക്കാരം അഞ്ചിലേക്കെത്തിക്കാനുള്ള ഒരു ദുര്‍വ്യാഖ്യാനമായിരുന്നു അത്)

എങ്കില്‍ അതൊന്ന് എഴുതി ഒപ്പിട്ടുതരണമെന്ന് ഞാനാവശ്യപ്പെട്ടപ്പോള്‍ അതിന്ന് തയ്യാറാവാതെ നാണമില്ലാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അഞ്ച് നേര നമസ്ക്കാരമുണ്ടാക്കാന്‍ വേണ്ടി ഖുര്‍ആനില്‍ പച്ചക്കള്ളം പറയാനൊരുമ്പെട്ട കഥ ജനങ്ങളറിയാതിരിക്കണമെന്നതായിരുന്നു അതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. എങ്കിലും അവരുടെ കള്ളത്തരവും കപടത്തരവും ആയിരക്കണക്കില്‍ നോട്ടീസുകളിലൂടെ ഞാന്‍ സമുദായത്തെ അറിയിക്കുക തന്നെ ചെയ്തു. എന്നിട്ടും ഇന്നേവരെ അവരാരും യാതൊരു മറുപടി നോട്ടീസും പ്രസിദ്ധീകരിച്ചില്ല. ഖുര്‍ആനില്‍ ആ കള്ളര്‍ത്ഥം പറഞ്ഞത് തെറ്റായെന്ന് അവര്‍ സമ്മതിച്ചിട്ടുമില്ല. വ്യവസ്ഥാപിതമായ ഒരു വിവാദത്തിന് ഇന്നേവരെ അവര്‍ തയ്യാറായോ? അതുമില്ല.

അസ്ഹരീ പണ്ഡിതന്‍മാരും മറുപടി പറയാന്‍ കൂട്ടാക്കുന്നില്ല.

ഈജിപ്തിലെ അല്‍-അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പഠിച്ച് പാസ്സായി വന്ന ഉന്നത ബിരുദധാരികളായ ചില മതപണ്ഡിതന്മാരും ഇന്ന് നമ്മുടെ കേരളത്തിലുണ്ട്. അവരില്‍ ഒരാളാണ് 'അസ്ഹരീതങ്ങള്‍' എന്ന പേരിലറിയപ്പെടുന്ന വളാഞ്ചേരിക്കടുത്ത് താമസമാക്കിയ, എന്റെ ഒരു മുന്‍ഗുരുനാഥന്‍കൂടിയായ സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ എന്ന മതപണ്ഡിതന്‍. അതേപോലെ അല്‍-അസ്ഹര്‍ സര്‍വ്വകലാശാലയില്‍ പഠിക്കുകയും അവിടെ നിന്ന് ഡോക്ടറേറ്റ് എടുക്കുകയും ചെയ്തുവന്ന മറ്റൊരു മതപണ്ഡിതനാണ് കേരളത്തിലിയ്യിടെ പ്രസിദ്ധനായിക്കഴിഞ്ഞ 'ഡോ. മുഹ്യദ്ദീന്‍ ആലുവ. മേല്‍പറഞ്ഞ രണ്ടുപേര്‍ക്കും എന്റെ ഗ്രന്ഥങ്ങള്‍ അവരുടെ വീടുകളില്‍ പോയി ഞാന്‍ നേരിട്ടേല്‍പ്പിച്ചു കൊടുക്കുകയും അബൂഹുറയ്റ തനി ജൂതമുനാഫിഖാണെന്നത് മുതല്‍ ഖുര്‍ആനില്‍ നമസ്ക്കാരം മൂന്ന് മാത്രം; നിലവിലുള്ള നമസ്ക്കാരത്തില്‍ 30 ജൂതായിസം; തറാവീഹ് അനാചാരം മുതലായ വിഷയങ്ങളെപ്പറ്റി ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ഞാനവയില്‍ സമര്‍ത്ഥിച്ചത് തെറ്റാണെങ്കില്‍ ആ തെറ്റുകള്‍ ഇന്നതാണെന്ന് ചൂണ്ടിക്കാണിച്ചുതരണമെന്ന് ഞാനവരോട് പലതവണ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, അവര്‍ രണ്ടു പേരും എനിക്കെതിരില്‍ യാതൊരു തെളിവും ഇന്നേവരെ ഉന്നയിച്ചിട്ടില്ല. അവരിനി വല്ലതും ഉന്നയിക്കുകയാണെങ്കില്‍ തന്നെ ഒരു പണ്ഡിത സദസ്സില്‍വെച്ച് ആ തെളിവുകളെ മുഴുവന്‍ ഖുര്‍ആനിലൂടെ നേരിടാനും അവര്‍ പറയുന്നതാണ് സത്യമെന്ന് തെളിഞ്ഞാല്‍ ആ നിമിഷത്തില്‍ എന്റെ വാദം തിരുത്താനും ഈയുള്ളവനെപ്പോഴും തയ്യാറുമാണ്. ഇത് ഏതൊരു ഖുര്‍ആന്‍ പണ്ഡിതനോടും സാധാരണ ഞാന്‍ പറയാറുള്ള എന്റെ അടിസ്ഥാനപരമായ നിലപാടാണെന്നും മാന്യവായനക്കാരെ പ്രത്യേകം ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.
ഇത്രയൊക്കെ ഞാന്‍ തുറന്നെഴുതുന്നത് ഏതെങ്കിലുമൊരു പണ്ഡിതന് എന്റെ ഖുര്‍ആനിക വാദങ്ങള്‍ ഖണ്ഡിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്കതിന്ന് പ്രചോദനമുണ്ടാവണമെന്ന ആത്മാര്‍ത്ഥമായ ഉദ്ദേശംകൊണ്ടു മാത്രമാണ്. എങ്കിലല്ലേ ലോക മുസ്ളിംകളെ മുഴുവന്‍ ബാധിക്കുന്ന മേല്‍വിവരിച്ച തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനാവുകയുള്ളൂ. അതോടൊപ്പം മതപുരോഹിതന്മാരുടെ കള്ളത്തരങ്ങള്‍ക്കും വഞ്ചനകള്‍ ക്കും കുറെയൊക്കെ അറുതിവരുത്താനും കഴിയുമല്ലോ.

സി.എന്‍. അഹ്മദ് മൌലവിയേയും , അദ്ദേഹത്തിന്റെ കൂട്ടുകാരായ ജമാഅത്ത് മൌലവിമാരേയും നമ്മുടെ മൂന്ന് നേരവാദത്തെ ഖണ്ഡിക്കാന്‍ വേണ്ടി നോട്ടീസ്, റജിസ്റര്‍ കത്ത്, പത്രപ്രസ്താവന, സെമിനാര്‍ എന്നിവയിലൂടെ നിര്‍ബന്ധിതരാക്കിയതും തന്മൂലം അവരുടെ അഞ്ച്നേരവാദത്തിന്റെ സകല കള്ളപ്രമാണങ്ങളും തൊലിയുരിച്ചു കാണിക്കാനവസരം ലഭിച്ചതും അതോടെ അഞ്ച് നേരവാദത്തില്‍ അവരെല്ലാം തനി കപടന്മാരും നുണയന്മാരുമാണെന്ന് പരമസത്യം വെളിക്ക് വന്നതുമൊക്കെ മാന്യവായനക്കാര്‍ക്കോര്‍മ്മയുള്ളതാണല്ലോ.
ആകയാല്‍:- മൂന്ന്നേര നമസ്ക്കാരവാദം പോലുള്ള ഗൌരവമേറിയ ഖുര്‍ആനിക സത്യങ്ങള്‍ പുറത്തുവരുന്നതിന്നെതിരില്‍ ഗ്രൂപ്പ് വ്യത്യാസമെന്യേ സകല മതപുരോഹിതന്മാരും ഏകോപിച്ചിരിക്കുന്നു എന്നതൊരു കടുത്ത യഥാര്‍ത്ഥ്യമാണ്. അതിന്ന് വേണ്ടി ഖുര്‍ആനില്‍ എന്ത് കപടത്തരവും കള്ളത്തരവും - മൌനം മൂലമുള്ള പൂഴ്ത്തിവെപ്പും- എല്ലാം ചെയ്യാന്‍ അവര്‍ തയ്യാറുമാണ്. 30 വര്‍ഷത്തോളമായി അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, മദീനായൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ മഹാപണ്ഡിതന്മാര്‍ മുതല്‍ കേരളത്തിലെ സി.എന്‍. അഹ്മദ് മൌലവി, ജമാഅത്ത്- നദ്വത്ത് മൌലവിമാര്‍ വരെയുള്ള സകല പണ്ഡിതന്മാരില്‍ നിന്നും ഈയുള്ളവന് നേരിട്ടനുഭവമുള്ള കാര്യമാണത്. ഞാനിപ്പോള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഗൌരവമുള്ള ഓരോ വിഷയത്തെ സംബന്ധിച്ചും മേല്‍സൂചിപ്പിച്ച പണ്ഡിതന്മാരോടെല്ലാം നേരിട്ടും കത്തുകള്‍ മുഖേനയും തെളിവുകളാവശ്യപ്പെടാന്‍ തുടങ്ങിയിട്ട് 30വര്‍ഷത്തോളമായി. എന്റെ സ്വന്തം പേരില്‍ ചോദ്യങ്ങളയച്ചാല്‍ മറുപടി തന്നില്ലെങ്കിലോ എന്ന് കരുതി "മജ്ലിസുത്ത്ഹ്ഖീഖില്‍ ഇല്‍മീ'' എന്ന ഒരു കമ്മിറ്റിയുടെ പേരിലാണ് ഞാന്‍ ചോദ്യങ്ങളയിച്ചിരുന്നത്.

അല്‍ അസ്ഹര്‍ സര്‍വ്വകലാശാല, മദീനായൂണിവേഴ്സിറ്റി, ദാറുല്‍ ഉലൂം ദേവ്ബന്ത്, ഉസ്മാ നിയ്യ യൂണിവേഴ്സിറ്റി ലക്നോ, വെല്ലൂര്‍ ബാഖിയാത്ത് എന്നിവിടങ്ങളിലെ 'ഫത്വാ ബോര്‍ഡി'ല്‍ നിന്നും അറബീ ലോക പണ്ഡിതന്മാരായ അബ്ദുല്ലാഹിബ്നുബാസ്, നാസിറുദ്ദീന്‍ അല്‍ബാനി, സൈദലവി മാലിക്കീ മുതലായവരില്‍ നിന്നും അറബീ ലോകപണ്ഡിതന്മാരായ അബുല്‍ അഅ്ലാ മൌദൂദി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, അബുല്ലൈസ്, അബുല്‍ ഹസന്‍ അലീനദ്വി മുതലായവരില്‍ നിന്നും എനിക്ക് (കമ്മിറ്റിക്ക്) ലഭിച്ച മറുപടി എന്തെന്നല്ലേ: "നിങ്ങളുന്നയിച്ച പ്രശ്നങ്ങളെല്ലാം വളരെ ഗുരുതരങ്ങളാണെന്നും അതിനാല്‍ ഞങ്ങളതിനെപ്പറ്റിയെല്ലാം വിശദമായി പഠിച്ചശേഷം മറുപടി തരാം'' എന്നും തന്നെ. മേല്‍പറഞ്ഞ ലോകപണ്ഡിതന്മാരില്‍ അധികപേരോടും ഈയുള്ളവന്‍ നേരിട്ടുകണ്ട് തെളിവുകളാവശ്യപ്പെട്ടപ്പോഴും അവര്‍ പറഞ്ഞ മറുപടി അത് തന്നെയാണ്. അതായത്: ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ നിരത്തിവെക്കുന്ന തെളിവുകള്‍ക്കോ ചോദ്യങ്ങള്‍ക്കോ അബൂഹുറയ്റാ താവഴിക്കാര്‍ മരണംവരെ മറുപടി പറയുകയില്ലെന്നും മറുപടി പറയാമെന്ന് പറയുന്നതൊക്കെ അവരുടെ തല്‍ക്കാലത്തെ ഒരടവ് മാത്രമാണെന്നും ഇനി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അവരിലാരെങ്കിലും മറുപടി പറഞ്ഞാല്‍ തന്നെ അത് സി.എന്‍. മറുപടി എഴുതിയത് പോലെ സാധാരണക്കാരെ വഞ്ചിക്കാനും കബളിപ്പിക്കാനും ഉതകുന്നതരത്തിലുള്ള ഒരു കപട മറുപടി മാത്രമേ ആവുകയുള്ളൂവെന്നും താല്‍പ്പര്യം. മുപ്പതോളം വര്‍ഷങ്ങളായി മുസ്ളിംലോക പണ്ഡിതന്മാരുമായി നിരന്തരം ബന്ധപ്പെട്ടതില്‍ നിന്നും ഇടപഴകിയതില്‍നിന്നും ഈയുള്ളവന്‍ നേരിട്ടുപഠിച്ച അനുഭവസത്യമാണ് മേലെഴുതിയത്.

മേല്‍പേരെഴുതിയ ലോകപണ്ഡിതന്മാരില്‍ മൌദൂദി സാഹിബും സൈദലവിമാലിക്കിയും ഒഴിച്ചു ബാക്കിയുള്ളവരും യൂസുഫുല്‍ ഖര്‍ളാവിയെപ്പോലുള്ള മറ്റു ചില ലോക പണ്ഡിതന്മാരും ഇന്ന് രംഗത്തുണ്ട്. പക്ഷേ, ഇന്നുള്ള നൂറുകോടി മുസ്ളിംകള്‍ക്ക് ദിനംപ്രതി ബാധകമായ ഇസ്ളാമിലെ 'ഏറ്റവും മുന്തിയതും ഏറ്റവും ഗൌരവമുള്ളതുമായ' നമസ്ക്കാരത്തെപ്പറ്റി - അത് മൂന്നോ അഞ്ചോ എന്ന ഏറ്റവും വലിയ അടിസ്ഥാനപ്രശ്നത്തെപ്പറ്റി - ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ സ്ഥിരപ്പെട്ട സുന്നത്തിന്റെ അടിസ്ഥാനത്തിലെങ്കിലും - വ്യക്തമായ തെളിവുകള്‍ - മറുകക്ഷിയുടെ പ്രമാണങ്ങളെ ഖണ്ഡിക്കാന്‍ പറ്റിയ തെളിവുകള്‍ - എഴുതിത്തരണമെന്ന് പറഞ്ഞാല്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ആ ലോകപണ്ഡിതന്മാരിലെ ഒറ്റ വ്യക്തിയും അതിന്ന് തയ്യാറില്ല. അതുണ്ടെന്ന് വായകൊണ്ട് "ലണ്ടന്‍'' വിട്ടത്കൊണ്ടൊന്നും കാര്യവുമില്ല. അങ്ങനെയുള്ളൊരു പണ്ഡിതന്‍ ലോകത്തിന്നസ്ഥലത്തുണ്ടെന്ന് വ്യക്തമായ അഡ്രസ് സഹിതം പറഞ്ഞുതരികതന്നെ വേണം. എങ്കില്‍ മുസ്ളിംകളുടെ മേല്‍പറഞ്ഞ ഏറ്റവും വലിയ പ്രശ്നത്തെപ്പറ്റി വേണ്ടത്ര ചോദ്യങ്ങള്‍ നമുക്കെഴുതിക്കൊടുക്കാവുന്നതാണ്. പക്ഷേ, സി.എന്‍. എഴുതിയത് പോലുള്ള കപട മറുപടി തന്നാല്‍ അതിന് ചുട്ടമറുപടിയും അയച്ചുകൊടുക്കും. അപ്പോള്‍ മിണ്ടാതിരുന്നാല്‍ പറ്റുകയുമില്ല. ഖുര്‍ആനിന്റേയും ഇസ്ളാമിന്റെയും പേരില്‍ നൂറുകണക്കില്‍ ഗ്രന്ഥങ്ങളെഴുതി പ്രസിദ്ധീകരിക്കുകവഴി മുസ്ളിം സമുദായത്തിന്റെ കോടിക്കണക്കിലുറുപ്പിക ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ആ ലോക പണ്ഡിതന്മാര്‍ക്ക് മുസ്ളിംകളുടെ ഏറ്റവും വലിയ അടിസ്ഥാനപ്രശ്നത്തെപ്പറ്റി ഖുര്‍ആന്‍ എന്തുപറയുന്നുവെന്ന് കണിശമായി സമര്‍ത്ഥിക്കാനും അതിന്നെതിരിലുള്ള തെളിവുകള്‍ വേണ്ടവിധത്തില്‍ ഖണ്ഡിക്കാനും പറ്റിയ ഒരു ചെറിയ ഗ്രന്ഥമെങ്കിലും - കളവും കാപട്യവുമില്ലാത്തത് - എഴുതാന്‍ അവസരമില്ലെന്ന് പറഞ്ഞാല്‍ അവരാരും ലോകപണ്ഡിതന്മാരല്ലെന്നും മറിച്ച് ലോകവഞ്ചകന്മാരാണെന്നും പറയാന്‍ ഒറ്റ ഖുര്‍ആന്‍ വിശ്വാസിയും മടികാണിക്കേണ്ടതില്ല.

സംഗതിയൊന്നുമറിയാത്തവര്‍ക്ക് - മതപണ്ഡിതന്‍മാരുടെ കപടത്തരങ്ങളെപ്പറ്റി അധികമൊന്നും മനസ്സിലാക്കാത്തവര്‍ക്ക് - മേലെഴുതിയ പരാമര്‍ശങ്ങളൊക്കെ, കടുത്ത അഹന്തയും ധിക്കാരവുമാണെന്ന അഭിപ്രായമുണ്ടായിരിക്കാം. എന്നാല്‍ ഈ ലോകണ്പണ്ഡിതന്മാരുടെ സത്യസന്ധതയേയും കപടത്തരങ്ങളേയും പറ്റി നീണ്ട 30 വര്‍ഷക്കാലം ത്യാഗം ചെയ്ത് പഠിക്കുകയും അഞ്ച് നേരനമസ്ക്കാരവാദം, അനാഥകളായ പൌത്രന്മാരുടെ സ്വത്തവകാശ നിഷേധം പോലുള്ളതില്‍ അവരെല്ലാം തനി കപടന്മാരും വഞ്ചകന്മാരുമാണെന്ന് ഖുര്‍ആനിന്റടിസ്ഥാനത്തില്‍ കണിശമായി ബോധ്യപ്പെടുകയും ചെയ്ത എന്നെപ്പോലുള്ളവര്‍ക്ക് മേലെഴുതിയ പരാമര്‍ശങ്ങളില്‍ അണുവോളം അഹന്തയോ ധിക്കാരമോ ഉണ്ടെന്ന് തോന്നുന്നില്ല. കൊടിയത്തൂരില്‍ വെച്ച് നടത്തപ്പെട്ടത് പോലെ, ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ വിവാദം നടത്താതെയും 'അബൂജഹല്‍ മോഡലിലിമുള്ള' കപട മുബാഹലക്കല്ലാതെ , ഖുര്‍ആന്‍ കല്‍പ്പിച്ച ശരിയായ വിവാദത്തിനും സത്യമായ മുബാഹലക്കും ആ ലോകപണ്ഡിതന്മാരിലെ ഒറ്റവ്യക്തിയും ഇക്കാലം വരെ തയ്യാറായിട്ടില്ലെന്നും ഇനിയും തയ്യാറില്ലെന്നും അറിയുമ്പോള്‍ വിശേഷിച്ചും.

ഖുര്‍ആന്‍ സുന്നത്തിന്റെ ആശയാദര്‍ശങ്ങള്‍ മൂടിവെക്കാനും ഖുര്‍ആന്‍ വിരുദ്ധമായ പാരമ്പര്യാചാരങ്ങള്‍ നിലനിര്‍ത്താനും വേണ്ടി അബൂഹുറയ്റയുടെ പുരോഹിതവര്‍ഗ്ഗം കാട്ടിക്കൂട്ടുന്ന കള്ളത്തരങ്ങളുടെയും കപടത്തരങ്ങളുടെ പട്ടിക ഇനിയും ധാരാളം നിരത്തിവെക്കാനുണ്ട്. എങ്കിലും മേല്‍ വിവരിച്ച വസ്തുതകളില്‍നിന്ന് - വിവേകവും കാര്യബോധവുമുള്ളവര്‍ക്കെല്ലാം പണ്ഡിതവര്‍ഗ്ഗത്തിന്റെ ഒളിച്ചുകളിയും പൂഴ്ത്തിവെപ്പും വഞ്ചനയുമൊക്കെ വേണ്ടത്ര ബോധ്യപ്പെടുന്നതാണ്.

വായിക്കുക ;

ഖുര്‍ആനില്‍ നമസ്കാരം മൂന്നു മാത്രം ,
(ജമാഅത്ത് ഇസ്ലാമിക്കും CN മൌലവിക്കും മറുപടി )

മൌലവി ചേകനൂര്‍